അന്യ സംസ്ഥാനങ്ങളിൽ നിന്ന് 30,000 പേർക്ക് അനുമതി, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

30000 പേർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഒരു ദിവസം 12,600 പേരെ അനുവദിക്കുമെന്നും പാസ് കിട്ടാത്തവർ വാർ റൂമിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് പാസ് അനുവദിച്ചിട്ടുള്ളതുകൊണ്ട് മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് എൻഒസി വേണ്ട, എന്നാൽ ചില സംസ്ഥാനങ്ങളിൽ അതിനു വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്തർ ജില്ലാ യാത്രയ്ക്ക് കളക്ടറുടെയോ എസ്പിയുടെയോ അനുമതി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല.
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.