വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; അപകടം നടന്നത് എവിടെയെത്തി എന്ന ആ ഫോണ്‍കോളിന് പിന്നാലെ…

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപ്രതീക്ഷിത അപകട മരണത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്. ബാലഭാസ്‌കറുടെ മരണത്തില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള സംശയമാണ് ബലപ്പെട്ടുകൊണ്ടിരിക്കുന്നത്.

അപകടത്തിന് മുന്‍പ് എവിടെയെത്തി എന്ന് ചോദിച്ച് എത്തിയ ഫോണ്‍കോള്‍ സ്വര്‍ണ്ണക്കടത്തുകാരന്‍ പ്രകാശന്‍ തമ്പിയുടേതായിരുന്നു. അപകട സ്ഥലത്തേയ്ക്ക് ആദ്യമെത്തിയതും പ്രകാശന്‍ തന്നെ. എന്നാല്‍, സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ ബാലുവിന്റെ മാനേജര്‍മാരായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മി നിഷേധിച്ചിട്ടുണ്ട്.

സംഭവത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്തെത്തിയിട്ടുണ്ട്. ദുരൂഹതകളും സംശയങ്ങളും സംബന്ധിച്ച് അന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷുണു സാമ്പത്തിക മാനേജറുമായിരുന്നു. എന്നാല്‍, ഇവര്‍ ബാലുവിന്റെ മാനേജര്‍മാര്‍ അല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നുവെന്നുമാണ് ഭാര്യ ലക്ഷ്മി പറയുന്നത്. എന്നാല്‍, ഈ വാദം ബാലുവിന്റെ ബന്ധുക്കള്‍ അപ്പാടെ തള്ളുകയാണ്.

ബാലഭാസ്‌ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രകാശന്‍ തമ്പിയെ ഏഴെട്ടു വര്‍ഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ െവച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉന്നയിക്കുന്ന ആരോപണം.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണെന്ന കാര്യവും പിതാവ് ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും.