പിണറായിക്ക് പിന്നാലെ ശശീന്ദ്രനും സംഘവും യൂറോപ്പിലേക്ക്… കെ എസ് ആര്‍ ടി സിയെ കുത്തുപാള എടുപ്പിച്ചവരുടെ യുകെ യാത്ര വിവാദത്തിലേക്ക്

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ഡിഎ കുടിശിഖ പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് ചുറ്റുകയാണ്. പിണറായിയുടെ കുടുംബവും യാത്രയെ അനുഗമിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു മന്ത്രി കൂടി വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രനും സംഘവുമാണ് ബ്രിട്ടനിലേക്ക് തിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡി എംപി. ദിനേശ് ഉള്‍പ്പെടെ നാലംഗ സംഘത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.

ജൂണ്‍ 1 മുതല്‍ 9 വരെയാണ് സന്ദര്‍ശനം. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ സുദേഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. അങ്ങനെ ഗതാഗത വകുപ്പിലെ എല്ലാ ഉന്നതരും സംഘത്തിലുണ്ട്. ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിയുകയാണ് യാത്രയുടെ ലക്ഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണ് മന്ത്രിയുടെ യാത്രാച്ചെലവുകള്‍ വഹിക്കുക. മറ്റുള്ളവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടില്‍നിന്നാണ്.

ഫലത്തില്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ്. എന്തിനാണ് ഇത്തരത്തിലൊരു യാത്രയെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ദുബായിലെ പൊലീസ് സ്റ്റേഷനെ കുറിച്ച് പഠിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ യുഎഇ സന്ദര്‍ശനത്തിനാണ്. ഇതിന് സമാനമായ തമാശയാണ് മന്ത്രി ശശീന്ദ്രന്റേയും സംഘത്തിന്റേയും വിദേശ യാത്ര.

ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിയുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് വിശദീകരിക്കുന്നത്. അതായത് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുക. കേരളത്തിലെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താനാണ് ഇത്. ഇംഗ്ലണ്ടിലെ കാഴ്ചകള്‍ മനസ്സിലാക്കാന്‍ മന്ത്രിയും സംഘവും അവിടെ വരെ പോയി ഖജനാവ് മുടിക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥ തല സംഘവും അവിടെയുണ്ട്. അവര്‍ക്ക് തന്നെ ഇത് നോക്കി മനസ്സിലാക്കി വിശദ റിപ്പോര്‍ട്ട് കൈമാറാവുന്നതാണ്. ഇതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാല്‍ തന്നെ ശശീന്ദ്രന്റെ ഇംഗ്ലണ്ട് യാത്ര ഒഴിവാകും. മുഖ്യമന്ത്രിയുടെ തിരിക്കുകള്‍ക്കിടെ അതിന് കഴിഞ്ഞില്ലെങ്കില്‍ കൂടി അരക്കോടി ഖജനാവില്‍ നിന്ന് ചെലവാക്കി ശശീന്ദ്രന് പഠിക്കാനായി അങ്ങോട്ട് പോകേണ്ട കാര്യമില്ലെന്നതാണ് വസ്തുത.

കെ എസ് ആര്‍ ടി സിക്ക് പുതിയ ദിശാ ബോധം നല്‍കി ലാഭത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച ഐഎഎസുകാരനായ രാജമാണിക്യം ബ്രിട്ടണിലുണ്ട്. അവിടെ ഉന്നത പഠനത്തിലാണ് രാജമാണിക്യം. ഗതാഗത സംവിധാന പരിഷ്‌കാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനും ശുപാര്‍ശ നല്‍കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് രാജമാണിക്യം. ലീവെടുത്ത് ലണ്ടനില്‍ പഠനം നടത്തുന്ന രാജമാണിക്യത്തോട് ആവശ്യപ്പെട്ടാല്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് വേണ്ടിയാണ് ലക്ഷങ്ങളുടെ ധൂര്‍ത്ത്. കേരളത്തിലെ പൊതു ഗതാഗതം ശക്തിപ്പെടുത്താനാണ് ഈ യാത്രയെന്നാണ് പറയുന്നത്. എന്നാല്‍ ബ്രിട്ടണില്‍ പൊതുഗതാഗത സംവിധാനങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു വസ്തുത. അതായത് കേരളത്തിലെ ഗതാഗത സംവിധാനം പരിഷ്‌കരിക്കാനുള്ള സംവിധാനമൊന്നും അവിടെ മന്ത്രിക്ക് കാണാനാകില്ല. അതുകൊണ്ട് തന്നെ ഈ യാത്ര വെറും സുഖയാത്രയായി മാറുമെന്നും വ്യക്തമാണ്.

ബ്രിട്ടനില്‍ 3 % ജനങ്ങള്‍ മാത്രമാണ് ബസില്‍ സഞ്ചരിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടെ 80 % ആളുകളും സ്വകാര്യ കാറുകളും ടാക്സികളുമാണ് ഉപയോഗിക്കുന്നത്. നാലു വര്‍ഷംമുന്‍പ് നടന്ന സര്‍വേ പ്രകാരം ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ 66%പേരും ഗ്രാമപ്രദേശങ്ങളിലെ 62 % പേരും ബസുകളിലാണ് യാത്ര ചെയ്യുന്നത്. കേരളത്തില്‍ ബസുകളും ഓട്ടോകളുമാണ് പ്രധാന യാത്രാമാര്‍ഗം. ഇതൊന്നും ഇംഗ്ലണ്ടില്‍ കാണാന്‍ പോലും കഴിയില്ല. പിന്നെ എന്താണ് ഇംഗ്ലണ്ടില്‍ മന്ത്രി പഠിക്കാന്‍ പോകുന്നതെന്നാണ് ഉയരുന്ന ചോദ്യം. വെറുതെ ഒരു കറക്കം മാത്രമാണ് ശശീന്ദ്രന്റേയും ഉദ്യോഗസ്ഥ തല സംഘത്തിന്റേയും യാത്രയെന്നതും വ്യക്തം. പത്ത് ദിവസത്തെ ഈ സംഘത്തിന്റെ സന്ദര്‍ശനത്തിന് ഒരു കോടിയില്‍ അധികം രൂപ ഖജനാവിന് നഷ്ടമാകുകയും ചെയ്യും. അതുകൊണ്ട് ഒരു ഗുണവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാവുകയുമില്ല.