നീതിഷ് എത്തിയത് കത്തിയും പെട്രോളും ഒപ്പം വിഷവുമായി; കയറ്റുമ്പോള്‍ നീതുവിന് ജീവനുണ്ടായിരുന്നുവെന്ന് സമീപവാസികള്‍

തൃശ്ശൂര്‍ : നീതുവിനെ ഇല്ലാതാക്കാനായി നിതീഷ് എത്തിയത് കത്തിക്കും പെട്രോളിനും ഒപ്പം കുപ്പിയില്‍ വിഷവുമായി. നീതുവിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാനായിരുന്നു നിധീഷിന്റെ പദ്ധതി. എന്നാല്‍, വീട്ടുകാരും നാട്ടുകാരും പിടികൂടിയതോടെ പദ്ധതി പാളുകയായിരുന്നു. നീതുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ കാറിലേയ്ക്ക് കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.

കത്തികൊണ്ട് കുത്തിയ ശേഷം നീതുവിനെ കത്തിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നിധീഷ് പ്ലാന്‍ ചെയ്തിരുന്നതു പോലെ തന്നെയാണ് സംഭവിച്ചത്. എന്നാല്‍ പിന്നീട് എല്ലാം പാളി. കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് നിധീഷ് നീതുവിന്റെ വീട്ടില്‍ എത്തിയതെന്ന് ബോധ്യപ്പെട്ടതായി പോലീസും പറയുന്നു.

പുലര്‍ച്ചെ നാലരയോടെ നിധീഷ് നീതുവിന്റെ വീടിന്റെ പരിസരത്ത് എത്തിയിരുന്നുവെങ്കിലും അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് രണ്ട് മണിക്കൂറോളം പുറത്ത് ചെലവഴിച്ചു. ബൈക്ക് വീടിന് മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നതിന് പകരം സമീപത്തെ ഇടമറാഡിലാണ് വെച്ചിരുന്നത്. ചെരിപ്പ് ബൈക്കിന് താഴെ ഉരിയിട്ടിരുന്നു. ബാഗില്‍ രണ്ട് കുപ്പി നിറയെ പെട്രോള്‍ സൂക്ഷിച്ചിരുന്നു. കത്തിയും ഒരു ജോഡി കൈയ്യുറയും കരുതി. തുടര്‍ന്ന് വീട്ടിലേയ്ക്ക് നേരിട്ട് കടക്കുന്നതിന് പകരം സമീപത്ത് താമസിക്കുന്ന നീതുവിന്റെ അമ്മാവന്‍ വാസുദേവന്റെ വളപ്പിലൂടെ കടന്ന നീതുവിന്റെ വീടിന് പിന്നില്‍ എത്തുകയായിരുന്നു. ആറരയോടെ അടുക്കളവാതില്‍ കടന്ന് ഉള്ളിലെത്തി.

നീതുവിന്റെ ശരീരത്തില്‍ കത്തികൊണ്ട് പലവട്ടം കുത്തിയിരുന്നുവെങ്കിലും അഞ്ചിടത്താണ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നത്. അതൊന്നും മരണകാരണമായേക്കാവുന്ന മുറിവുകള്‍ ആയിരുന്നില്ല. കുത്തേറ്റ് വീണതോടെയാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.