മിഷേലിന്റെ ദുരൂഹമരണത്തിന് ഇന്നേക്ക് രണ്ട് വയസ്, എങ്ങുമെത്താതെ അന്വേഷണം, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസ് ശ്രമം

കൊച്ചി: മിഷേല്‍ ഷാജി വര്‍ഗീസ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ദുരൂഹ മരണത്തിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണത്തിലെ പോലീസ് അനാസ്ഥയ്‌ക്കെതിരെ ഇന്ന് വൈകുന്നേരം നാല് മിണിക്ക് ജസ്റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പോലീസ് രേഖകളില്‍ ആത്മഹത്യയായി രേഖപ്പെടുത്തിയ മിഷേലിന്റെ മരണം കൊലപാതകമാണെന്നു കൗണ്‍സില്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

2015 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാകുന്നത്. ആറിന് വൈകിട്ട് 5.45നാണ് മൃതദേഹം കണ്ടുകിട്ടിയത്. ഗോശ്രീ പാലത്തിന്റെ മുകളില്‍നിന്നും കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മൃതശരീരം കണ്ടെടുത്തത് ഹാര്‍ബര്‍ പരിസരത്തുനിന്നാണ്. ഇതില്‍ പോലും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തക അഡ്വ. ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി.

സംഭവം നടന്നശേഷം ഒരാളെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയെങ്കിലും പത്തു ദിവസത്തിനുള്ളില്‍ വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മരണം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോഴും കേസിന്റെ വിശദാംശങ്ങള്‍ മാതാപിതാക്കളെ അറിയിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.