മക്കള്‍ തന്നോളമായാല്‍ താനെന്ന് വിളിക്കണം, തുഷാറിനെ പിന്തുണയ്ക്കില്ല, ഞങ്ങള്‍ രണ്ടു വീട്ടിലാണ് താമസമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാറിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നും യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന നിലപാടില്‍ തന്നെയാണ് താന്‍ ഉറച്ചു നില്‍ക്കുന്നതെന്നും ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയം അവരവരുടെ വ്യക്തിപരമായ തീരുമാനമാണ്. മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. താന്‍ പെറ്റ മക്കളെയും തന്നോളമായാല്‍ താനെന്ന് വിളിക്കണമെന്നും താനും മകനും വേറെ വേറെ വീടുകളിലാണ് താമസമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അച്ചടക്കമുള്ള സംഘടനയാണ് എസ്.എന്‍.ഡി.പി. അതുകൊണ്ടുതന്നെ രാഷട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ല. ആരായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ യോഗം ഭാരവാഹിത്വം രാജിവെച്ചിരിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്‍പ്പിക്കാന്‍ മാത്രമായാണ് കൊണ്ടു വരുന്നത്. അത് അദ്ദേഹം മനസിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കല്ല. ആരിഫ് ജനകീയനാണ്. ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ തരൂര്‍ നോക്കില്ല. പഠിപ്പും വിവരവും ഉള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണയ്ക്കും, പക്ഷേ, കുമ്മനവും ദിവാകരനുമാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.