പി.എസ്.സിയുടെ ഇന്റവ്യൂവിന് എത്തിയത് പരിക്കേറ്റ കാലുമായി; മൂന്നാം നിലയില്‍ നിന്നും ഉദ്യോഗാര്‍ത്ഥി എത്തിയ ഓട്ടോറിക്ഷയ്ക്കരുകിലെത്തി ഇന്റര്‍വ്യൂ നടത്തിയ ബോര്‍ഡിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

പി.എസ്.സിയുടെ ഇന്റര്‍വ്യൂവിനായി പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുമായി എത്തിയ ഉദ്യോഗാര്‍ഥിക്കു മുന്നിലേയ്ക്ക് എത്തി അഭിമുഖം നടത്തിയ പി.എസ്.സി ബോര്‍ഡിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യുവിനു ഓട്ടോറിക്ഷയില്‍ പരസഹായത്തോടെ എത്തിയ ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന്‍ എന്ന ഉദ്യോഗാര്‍ഥിക്കാണ് വ്യത്യസ്തമായ അനുഭവം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം മാറ്റി തികച്ചും രഹസ്യസ്വഭാവം നിലനിര്‍ത്തിയായിരുന്നു ഇന്റര്‍വ്യു നടത്തിയത്.

സംഭവം ഇങ്ങനെ,

പുലിക്കുന്നിലെ ടൈഗര്‍ ഹില്‍സ് ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലാണു പിഎസ്സി ഓഫിസ്. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തില്‍ മൂന്നാം നിലയിലേക്കു കയറുക അസാധ്യമായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വലതുകാല്‍ ഊന്നാനും മടക്കാനും കഴിയില്ല.

ഇക്കാര്യം ജില്ലാ പിഎസ്സി ഓഫിസര്‍ വി.വി.പ്രമോദ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൂന്നാം നിലയില്‍ നിന്നു താഴെയിറങ്ങി ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യു ചെയ്യാന്‍ പി.എസ്.സി ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാന്‍ പി.ശിവദാസന്‍ തയാറാകുകയായിരുന്നു. പി.എസ്.സി അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എ.പി.ദിനേശ്കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 4 പേരായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍.