പന്ത്രണ്ടാം ക്ലാസ് മുതല്‍ പിന്നാലെ കൂടി, യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സമ്മതിച്ചില്ല, പകമൂത്ത് പട്ടാപ്പകല്‍ തീകൊളുത്തി, തിരുവല്ലയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് അതിക്രൂരം

പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ വെച്ച് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച അതിക്രൂരമായ സംഭവത്തിനാണ് തിരുവല്ല ഇന്നലെ സാക്ഷ്യം വഹിച്ചത്. പട്ടാപ്പകല്‍ പൊതുജനം നോക്കി നില്‍ക്കെ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരുക്ക് പറ്റിയ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതിയായ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ടാം ക്ലാസുമുതല്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് പക വീട്ടാന്‍ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

അലറിക്കരയുന്ന പെണ്‍കുട്ടിയുടെ വിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ അണച്ചത്. പിന്നീട് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ശരീരത്തിന്റെ അറുപതു ശതമാനവും പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി.