ക്രൂരമെങ്കിലും നേരിടാതെ വയ്യ, അഭിനന്ദന്‍ കടന്നു പോകേണ്ടത് ഇനി ഈ പരീക്ഷകളിലൂടെ

ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നലെയാണ് വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് കൈമാറിയത്. മടങ്ങിയെത്തിയ അഭിനന്ദനെ കാത്തിരിക്കുന്നത് സൈനിക നടപടിയുടെ വലിയ പരീക്ഷണങ്ങളിലൂടെയാണ്. ശാരീരികവും മാനസികവുമായ പരിശോധന ഉണ്ടാകും. ദിവസങ്ങള്‍ നീളുന്ന ചോദ്യം ചെയ്യല്‍. ഇതിനൊക്കെ ശേഷമേ വീട്ടിലേക്ക് പോലും അഭിനന്ദിന് പോകാനാകു.

പലപ്പോഴും ക്രൂരമെന്ന് തന്നെ ഇതിനെ പറയേണ്ടി വരും, എന്നാലും നേരിടാതെ നിവൃത്തിയില്ല. ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.

പാക് സൈനിക കസ്റ്റഡിയില്‍ തീവ്രമായ മാനസിക പീഡനത്തിനും, മനോനില തകര്‍ത്തുകളയുന്ന പീഡനങ്ങള്‍ക്കും അഭിനന്ദന്‍ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങള്‍ക്കു വിധേയരാക്കിയോ, മാനസികനില അസ്ഥിരപ്പെടുത്തിയോ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതി ശത്രുക്കള്‍ക്കുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് സൈന്യത്തിന് അഭിനന്ദനില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം. ഇതിനെല്ലാം സങ്കീര്‍ണ പരിശോധനകളും, ചോദ്യം ചെയ്യലും വേണ്ടിവരും.

ഏറ്റവും വേദനാജനകമെങ്കിലും, ഇത്തരം സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്തത് എന്ന് സൈനിക വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്ന ഒരു നടപടിക്രമമുണ്ട് ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക.