‘കന്നി അയ്യപ്പനെ സഹായിക്കണം’, കൊഞ്ചിറവിള ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്‍, ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് വോട്ടു തേടി സി ദിവാകരന്‍. സി ദിവാകരന്‍ തൊഴുതുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇതോടെ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. വിശ്വാസികളെത്തി പൊങ്കാല അടുപ്പ് കൂട്ടുന്നതിന് മുന്‍പ് തന്നെ ദിവാകരന്‍ സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രത്തില്‍ പൊങ്കാലയിടാനെത്തിയ വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ച് കൊണ്ട് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

കൊഞ്ചിറവിള ദേവിക്ക് കാണിക്ക സമര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദിവാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന പൊങ്കാല ചടങ്ങുകള്‍ക്ക് മുന്നോടിയായാണ് ദിവാകരന്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ തൊഴുതു പ്രസാദം സ്വീകരിച്ച ദിവാകരന്‍ പൂജാരിക്കു ദക്ഷിണയും നല്‍കി. തുടര്‍ന്ന് പൊങ്കാല സമര്‍പ്പിക്കാനെത്തിയ സ്ത്രീകളുമായി സംസാരിച്ച അദ്ദേഹം, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ക്ഷേത്രദര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ കന്നി അയ്യപ്പനാണെന്നും നാട്ടുകാരല്ലാവരുംകൂടി കൈവച്ചാല്‍ കയറിപ്പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ദൈവവിശ്വാസികളില്‍ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണ്. അതിനാലാണ് ക്ഷേത്രത്തിലെത്തിയത്. അല്ലാതെ തെരഞ്ഞെടുപ്പ് ആയതുകൊണ്ടല്ല ക്ഷേത്രത്തിലെത്തിയത് എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയായി സി ദിവാകരന്‍ പറഞ്ഞു.