ഉമ്മന്‍ചാണ്ടി മത്സരിക്കട്ടെ… ബദലുമായി ജോസഫ്

കോട്ടയം സീറ്റ് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഉപാധി മുന്നോട്ടുവെച്ച് പി ജെ ജോസഫ്. കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചുമാറി അവിടെ ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം പി ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ലോക്‌സഭയില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും അതൃപ്തിയും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതിന് ശേഷമാണ് പി ജെ ജോസഫ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്.

ജോസഫ് മാണി പ്രശ്‌നത്തില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുമായാണ് ജോസഫ് ആദ്യ കൂടിക്കാഴ്ച നടത്തിയത്. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പിജെ ജോസഫ് കൂടിക്കാഴ്ച നടത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് ഇരുനേതാക്കളോടും ജോസഫ് പറഞ്ഞു. അല്‍പസമയത്തിനകം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജോസഫുമായി ചര്‍ച്ച നടത്തും

പ്രശ്‌നങ്ങളെല്ലാം കോണ്‍ഗ്രസ് നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു.കോട്ടയം സീറ്റിന്റെ പേരില്‍ യുഡിഎഫ് വിടില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കോട്ടയം സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്ന നിലപാടിലാണ് മാണി. തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിച്ചു. നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വവും. പൊട്ടിത്തെറിയിലെത്തി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസില്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു