ആദ്യരാത്രിയില്‍ വയറിലെ പാട് തിരക്കിയപ്പോള്‍ അപ്പന്റിസിന് ഓപ്പറേഷന്‍ ചെയ്തതാണെന്ന് പറഞ്ഞു, രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റീന വിവാഹതട്ടിപ്പില്‍ മിടുക്കി, സൈനികനില്‍ നിന്നും തട്ടിയത് 20 ലക്ഷം

കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ രണ്ട് മക്കളുടെ അമ്മയും രണ്ട് വട്ടം വിവാഹിതയുമായ യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതം. കരവാളൂര്‍ സ്വദേശി റീനയാണ് പ്രതി. ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഒടുവില്‍ റീനയുടെ തട്ടിപ്പിനിരയായത് കോട്ടാത്തല സ്വദേശിയായ സൈനികനാണ്.

ഡോക്ടര്‍ അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇവര്‍ ചെന്നൈയിലേക്ക് പോയി. റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നായിരുന്നു ഇവര്‍ ഭര്‍തൃബന്ധുക്കളോട് പറഞ്ഞിരുന്നത്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഗൈനക്കോളജിസ്റ്റെന്ന പേര് വയ്ക്കുകയും ചെയ്തു. സ്‌തെതസ്‌കോപ്പും മരുന്നുകളും ഇവര്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് സൈനികനില്‍ നിന്ന് 20 ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു.

സൈനികന്റെ ബന്ധുവിന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞും ഇവര്‍ പണം വാങ്ങിയിരുന്നു. റീനയുടെ ബാഗില്‍ നിന്ന് കിട്ടിയ റിസര്‍വേഷന്‍ ടിക്കറ്റില്‍ നിന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതില്‍ ഇവരുടെ പേര് റീനാ സാമുവേല്‍ എന്നായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സും പ്രീഡിഗ്രിയും മാത്രമേ പാസായിട്ടുള്ളൂവെന്ന് മനസിലായി.

സൈനികന്റെ സഹോദരിയാണ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പക്ഷേ പരാതി നല്‍കി രണ്ടരയാഴ്ച കഴിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. റീന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. അതേസമയം ആദിരാത്രിയില്‍ വയറിലെ ഓപ്പറേഷന്‍ ചെയ്ത പാട് കണ്ടപ്പോള്‍ സൈനികന്‍ കാര്യം തിരക്കിയിരുന്നു. എന്നാല്‍ അപ്പന്റിസിന് ഓപ്പറേഷന്‍ ചെയ്തതായിരുന്നു എന്നായിരുന്നു മറുപടി. സൈനികന്‍ ഇത് വിശ്വസിക്കുകയും ചെയ്തു.