ഇരട്ട കൊലപാതകത്തിന് പിന്നാലെ വീണ്ടും പ്രതിക്കൂട്ടിലായി സിപിഎം, എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം

കാസര്‍കോട്: എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കും സഹോദരനും സുഹൃത്തിനും പരുക്കുപറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ പേരില്‍ വിമര്‍ശനം കേട്ടിരിക്കുന്ന കാസര്‍കോട് തന്നെയാണ് സംഭവവും ഉണ്ടായിരിക്കുന്നത്.

ബദിയടുക്ക ചാലക്കോട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. കുമ്ബള മഹാത്മ കോളേജ് പ്ലസ്ടു വിദ്യാര്‍ഥി ജിബിന്‍ ജോസഫ് (17) ബദിയടുക്ക കോ-ഓപറേറ്റീവ് കോളേജ് പ്ലസ് വണ്‍ വിദ്യാര്‍ഥി അനീഷ് തോമസ് (16), അനീഷിന്റെ അമ്മ മിനി തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനീഷിന്റെ ജ്യേഷ്ഠനായ ബിനീഷ് തോമസ് (20) എസ്.എഫ്.ഐ. കുമ്ബള ഏരിയാ കമ്മിറ്റി അംഗമായിരുന്നു. കഴിഞ്ഞ ഒന്‍പതിനാണ് എസ്.എഫ്.ഐ. വിട്ട് കെ.എസ്.യു.വില്‍ ചേര്‍ന്നത്. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കളില്‍ നിന്നും വലിയതോതില്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. വീട്ടിലെ ഉപകരണങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു.