ഇന്ത്യയെ കരയിക്കണമെന്ന് നിര്‍ദേശം: സൈനീകരെ ചിന്നിച്ചിതറിച്ച ആദില്‍ യുദ്ധതന്ത്രങ്ങള്‍ അറിയാവുന്ന സ്‌ഫോടക വിദഗ്ധന്‍

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ കമാന്‍ഡറായ അബ്ദുള്‍ റാഷിദ് ഘാസിയാണെന്ന് സൂചന. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സ്‌ഫോടക വിദഗ്ധനാണ് ഇയാള്‍. സ്‌ഫോടകവസ്തുക്കള്‍(ഐഇഡി) തയാറാകുന്നതിലെ വൈദഗ്ധ്യമാണ് ഇയാളെ ദൗത്യത്തിന് നിയോഗിക്കാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയെ കരയിപ്പിക്കാന്‍ തക്കവിധം വലുതായിരിക്കണം ആക്രമണം.. എന്ന ഭീകരരുടെ സന്ദേശം ഇന്റലിജന്‍സ് മുമ്പ് പിടിച്ചെടുത്തിരുന്നു. ഈ നിര്‍ദേശത്തോടു കൂടിയാണ് ഘാസിയെ ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ കശ്മീരിലേയ്ക്ക് അയച്ചതെന്നാണ് സൂചന. ഡിസംബര്‍ മുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ പിന്നില്‍ പ്രവര്‍ത്തിച്ച അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി ഒന്‍പതിന് ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചനകളും ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. ഇന്ത്യയെ കരയിപ്പിക്കാനുള്ള ദൗത്യവുമായി എത്തിയ ഘാസി കാല്‍നടയായി ദൂരം പിന്നിടുകയും, പൊതുവാഹനങ്ങളുമാണ് ഉപയോഗിച്ചത്. പൃല്‍വാമ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ ടെലഗ്രാമില്‍ ജയ്‌ഷെ അനുകൂല അക്കൗണ്ടുകളിലെല്ലാം ഇന്ത്യയോട് പ്രതികാരം ചെയ്തുവെന്ന തരത്തിലുള്ള സന്ദേശങ്ങളെത്തിയിരുന്നു.