സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതയ്ക്ക് അനുമതി

    കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ നടപടി.

    ഉമ്മന്‍ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് സരിത പറഞ്ഞു. മറ്റ് ചോദ്യങ്ങള്‍ അഭിഭാഷകന്‍ ചോദിക്കും. എന്നാല്‍ തന്റെ നാല് ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി പച്ചക്കള്ളം പറയുകയാണെന്നും സരിത പറഞ്ഞു.

    അതേസമയം, സോളാര്‍ കമ്മീഷനില്‍ ഇന്നു ഹാജരായ ഉമ്മന്‍ ചാണ്ടി മുന്‍ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നല്‍കി. പക്ഷേ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സരിത നല്‍കിയ പരാതിയെ കുറിച്ചും അറിയാം. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുമ്പാകെ ബോധിപ്പിച്ചു.