നേതാവിനും അണിക്കും ഒരേ നിയമം: മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വി.എസ്

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. മണിയെ സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുന്നതിന് ഇടയില്‍ വി.എസിന്റെ നിലപാട് കല്ലുകടിയാകും.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് വി.എസ് കത്ത് നല്‍കിയത്. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.