ലാവ്‌ലിനില്‍ തട്ടി പിണറായി വീഴുമെന്ന് കൊടിയേരിക്ക് ജോത്സ്യന്റെ ഉറപ്പ്: പുത്തന്‍ ആരോപണവുമായി സുരേന്ദ്രന്‍

ലാവ്ലിന്‍ കേസില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമെന്ന് കൊടിയേരി ബാലകൃഷ്ണന് വടകരയിലെ ഒരു ജോത്സ്യന്‍ ഉറപ്പു നല്‍കിയതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇതു മുന്നില്‍ കണ്ട് മുഖ്യമന്ത്രിയാവാന്‍ കോടിയേരിയുടെ തറവാട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും പൂജ നിശ്ചയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പുത്തന്‍ ആരോപണം. തലശേരിയില്‍ എം.എന്‍ ഷംസീറിനെ രാജിവയ്പ്പിച്ച് അവിടെ മത്സരിക്കാനാണ് കൊടിയേരിയുടെ തീരുമാനം. ഇതു മുന്നില്‍ കണ്ടാണ് തലശേരി ശൈലജടീച്ചര്‍ക്കു കൊടുക്കണമെന്ന് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടും അത് നല്‍കാതിരുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.

 

‘കോടിയേരിയുടെ തറവാട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും ഏഴു ബ്രാഹ്മണരുടെ കാര്‍മികത്വത്തില്‍ തിലഹോമം, ആഭിചാരദോഷപരിഹാരം, വധദുരിതശാന്തി, ബ്രാഹ്മണര്‍ക്കു കാല്‍കഴുകിച്ചൂട്ട് തുടങ്ങി പന്ത്രണ്ടോളം താന്ത്രിക വൈദിക കര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.’ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-…..കടകമ്പള്ളി സരേന്ദ്രനും ജലീലും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ. ജലീല്‍ പാര്‍ട്ടി മെമ്പറല്ലെങ്കിലും സുരേന്ദ്രന്‍ അയ്യപ്പനെ തൊഴുതു വണങ്ങിയത് എന്തിനാണെന്ന് ഏതെങ്കിലും പാര്‍ട്ടി സഖാക്കള്‍ ഒരു ബ്രാഞ്ച് കമ്മിററിയിലെങ്കിലും ചോദിക്കേണ്ടേ? കോടിയേരിയുടെ തറവാട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും ഏഴു ബ്രാഹ്മണരുടെ കാര്‍മികത്വത്തില്‍ തിലഹോമം, ആഭിചാരദോഷപരിഹാരം, വധദുരിതശാന്തി, ബ്രാഹ്മണര്‍ക്കു കാല്‍കഴുകിച്ചൂട്ട് തുടങ്ങി പന്ത്രണ്ടോളം താന്ത്രിക വൈദിക കര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പിതൃക്കള്‍ക്കു ശാന്തിവരുത്തി ഏതെങ്കിലും വിഷ്ണുക്ഷേത്രത്തില്‍ പ്രതിമാസമര്‍പ്പണമാണ് ജ്യോതിഷവിധി. വടകരയിലുള്ള ഒരു ജ്യോത്സ്യനാണ് പരിഹാരം നിശ്ചയിച്ചു ചാര്‍ത്തു നല്‍കിയത്. ഈ വിവരം മണത്തറിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്‍ വാര്‍ത്ത വെണ്ടക്കാ അക്ഷരത്തില്‍ പത്രത്തില്‍ കൊടുത്തു. അത് ഒരു ഫൗള്‍ ആയിപ്പോയി. ഏഴാംതീയതിവരെ കാത്തുനില്‍ക്കാമായിരുന്നു. ഇതൊക്കെ ചെയ്യുന്നതിന്റെ കാരണമാണ് ഏറെ രസകരം. പിണറായിക്കു ലാവ്ലിന്‍ കേസ്സില്‍ ഉടനെ സ്ഥാനമൊഴിയേണ്ടിവരുമെന്ന് ജ്യോത്സ്യന്‍ കോടിയേരിക്കു ഉറപ്പു നല്‍കിയിരിക്കുകയാണത്രേ. മുഖ്യമന്ത്രി ആയാല്‍ ഷംസീറിനെ രാജിവയ്പിച്ച് തലശേരിയില്‍ തന്നെ മല്‍സരിക്കാനാണത്രെ ഉദ്ദേശം. അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് തലശേരി ശൈലജടീച്ചര്‍ക്കു കൊടുക്കണമെന്ന് ജില്ലാക്കമ്മിററി ആവശ്യപ്പെട്ടിട്ടും അതു കൊടുക്കാതിരുന്നത്. സി.പി.ഐ.എം നേതാക്കള്‍ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാററുകളാണ്. പുറമെ നാസ്തികരും ഉള്ളില്‍ തനി അന്ധവിശ്വാസികളും.