മധ്യപ്രദേശിൽ വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18കാരന് ഗിന്നസ് റെക്കോർഡ് ലഭിച്ചു

മധ്യപ്രദേശിൽ വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18കാരന് ഗിന്നസ് റെക്കോർഡ് ലഭിച്ചു. മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല്‍ നിറയുന്ന അപൂര്‍വ രോഗാവസ്ഥയാണ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌ അല്ലെങ്കിൽ വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോം. ഈ രോഗാവസ്ഥയുമായി ഗിന്നസ്‌ ലോക റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്‌ ലളിത്‌ പട്ടീദാര്‍. മുഖത്ത്‌ ഏറ്റവുമധികം രോമങ്ങളുള്ള പുരുഷന്‍ എന്ന ഗിന്നസ്‌ റെക്കോര്‍ഡാണ്‌ ലളിത്‌ സ്വന്തമാക്കിയത്‌. അടുത്തിടെ ഇറ്റലിയിലെ മിലാനില്‍ മുഖരോമങ്ങളുമായി ഒരു ടെലിവിഷന്‍ പരിപാടിയില്‍ ലളിത്‌ പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ്‌ ഗിന്നസ്‌ റെക്കോര്‍ഡിന്‌ വേണ്ടിയുള്ള പരിശോധനകള്‍ നടന്നത്‌. ഈ രോഗാവസ്ഥയുമായി ജീവിക്കുന്നത്‌ അത്രയെളുപ്പമെല്ലുന്നും ആളുകള്‍ തന്നെ കാണുമ്പോള്‍ ആദ്യം ഭയപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട് എന്നും ലളിത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ജന്മനാലുള്ള കണ്‍ജനിറ്റല്‍ ഹെപ്പര്‍ട്രിക്കോസിസ്‌, ജീവിത്തില്‍ പിന്നീട്‌ ഉണ്ടാകുന്ന അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌ എന്നിങ്ങനെ 2 തരത്തിലാണ് ഈ രോഗമുള്ളത്. ജനിതകമായി കൈമാറി കിട്ടുന്നതാണ്‌ കണ്‍ജനിറ്റല്‍ ഹൈപ്പര്‍ട്രിക്കോസിസ്‌. എന്നാൽ ജീവിതത്തില്‍ പിന്നീട്‌ ഉണ്ടാകുന്ന അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌ ആന്തരികവും ബാഹ്യവുമായ കാരണങ്ങളാല്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. പോഷണക്കുറവ്‌, അനോറെക്‌സിയ നെര്‍വോസ എന്നിവ പോലുള്ള ഈറ്റിങ്‌ ഡിസോര്‍ഡറുകള്‍, ചിലതരം മരുന്നുകള്‍ ഉപയോഗിക്കുമ്പോഴുള്ള പാര്‍ശ്വഫലം, അര്‍ബുദം, ജനിതകപരിവര്‍ത്തനങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, ത്വക്കിനെ ബാധിക്കുന്ന ചിലതരം അണുബാധകള്‍, ചര്‍മ്മത്തെ അള്‍ട്രാവയലറ്റ്‌ രശ്‌മികളോട്‌ സംവേദനമുള്ളതാക്കുന്ന പോര്‍ഫിറിയ ക്യൂട്ടേന ടാര്‍ഡ തുടങ്ങിയവയെല്ലാം അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസിന്‌ കാരണമാകാം. രോമങ്ങള്‍ വടിച്ച്‌ കളയല്‍, ലേസര്‍ ഹെയര്‍ റിമൂവല്‍, അമിതമായ രോമവളര്‍ച്ചയെ തടയുന്ന മരുന്നുകള്‍ എന്നിവ ഉപയോഗിച്ചാണ്‌ ഈ രോഗത്തെ ചികിത്സിക്കുന്നത്. ഈ രോഗത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ മനുഷ്യന്റെ ജനിതക പരിണാമങ്ങളിലേക്ക്‌ വെളിച്ചം വീശും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.