ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര

അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും. ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര.
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. ചൊറിച്ചിലിനും മാറ്റമില്ല. തുടർന്ന് പെൺകുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കണ്ണിന്റെ ഉള്ളിൽ ജീവനുള്ള വിരയെ കണ്ടെത്തിയത്. സൂക്ഷ്മപരിശോധനയിൽ ഈ വിര ഇടതു കൺപോളയിൽനിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടു. തുടർന്ന് കൺപോളയിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെയാണ് 16 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. ഏത് തരം വിരയാണെന്നറിയാൻ വിരയെ മെഡിക്കൽകോളേജ് വൈറോളജി ലാബിലേക്കയച്ചിരിക്കയാണ്. ലോവ ലോവ ഇനത്തിൽപ്പെട്ട ‘കണ്ണ് പുഴു’ വാണിതെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ ആഴ്ചയും കണ്ണിൽ ചൊറിച്ചിലുമായി എത്തിയ 60 വയസിനോടടുത്ത മറ്റൊരു സ്ത്രീയുടെ കണ്ണിൽ നിന്നും ഡൈറോഫൈലേറിയ വിഭാഗത്തിൽ പെട്ട 12 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.