പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ​ഗിലാനി

പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ​ഗിലാനി. കുഞ്ഞിനെ ഉപദ്രവിക്കണമെന്ന ചിന്തവരെ വന്നിരുന്നുവെന്നും ഭർത്താവാണ് അതിൽനിന്നു തന്നെ കരകയറാൻ സഹായിച്ചതെന്നും സർവത് പറയുന്നു. താൻ അതിലൂടെ കടന്നുപോയപ്പോൾ മാത്രമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്താണെന്ന് തിരിച്ചറിഞ്ഞതെന്ന് സർവത് പറഞ്ഞു. തനിക്ക് ഒരു പ്രധാനപ്പെട്ട സർജറി കൂടി കഴിഞ്ഞതിനാൽ നാലുദിവസം കഴിഞ്ഞാണ് കുഞ്ഞിനെ കാണുന്നത്. കുഞ്ഞ് പാൽ കിട്ടാതെ ബുദ്ധിമുട്ടുന്നതിനൊപ്പം തനിക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. താൻ കടന്നുപോകുന്ന സമ്മർദത്തെ ഇല്ലാതാക്കാൻ കുഞ്ഞ് പൊയ്ക്കോട്ടെ എന്നുവരെ താൻ ചിന്തിച്ചിരുന്നുവെന്ന് സർവത് പറയുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് കൂടുതൽ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചുവെന്നും ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് എന്തുവേണമെങ്കിലും സംഭവിക്കാമെന്നും സർവത് പറയുന്നു.