കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഛർദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്. ദേവതീർഥയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.