ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ മൊബൈൽ ഫോൺ

അതികഠിനമായ വയറുവേദനയെ തുടർന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലാണ് സംഭവം. കർണാടക സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്. ഇയാൾക്ക് അതിരൂക്ഷമായ വയറുവേദനയ്ക്ക് പിന്നാലെ അൾട്രാ സൌണ്ട് സ്കാനിംഗ് നടത്തിയപ്പോഴാണ് വയറിനുള്ളിൽ അന്യ പദാർത്ഥം ഡോക്ടർമാർ കണ്ടെത്തിയത്. വൈകാതെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈൽ ഫോണാണ് ഇയാളുടെ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഫോൺ പുറത്തെടുത്തതിന് പിന്നാലെ യുവാവിന്റെ വേദനയ്ക്കും ആശ്വാസമായി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഫോൺ വിഴുങ്ങിയതാണെന്ന് ഇയാൾ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുൻപാണ് ഇയാൾ ഫോൺ വിഴുങ്ങിയത്. വലുപ്പം കുറഞ്ഞ ഫോണായിരുന്നതിനാൽ മലത്തിലൂടെ പുറത്തെടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെറുകുടലിൽ മൊബൈൽ ഫോൺ കുടുങ്ങുകയായിരുന്നു. എൻഡോസ്കോപിയിലൂടെ ഫോണിന്റെ ബാറ്ററിയും പിൻകവറും പുറത്തെടുക്കാൻ സാധിച്ചെങ്കിലും കീ പാഡ് ചെറുകുടലിൽ കുടുങ്ങിയതോടെയാണ് തടവുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 1 മണിക്കൂർ 15 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണിന്റെ ശേഷിച്ച ഭാഗം പുറത്തെടുത്തത്. സംഭവത്തിൽ തടവുകാരനെതിരെ ജയിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്.