കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന മേഖലകളിലും മാര്‍ച്ച് 15 മുതല്‍ സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കോട്ടയം: ജില്ലയില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.

ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ തെരഞ്ഞെടുക്കപ്പെട്ട പൊതു സ്ഥാപനങ്ങളിലും 16 സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാകും. വാക്‌സിന്‍ ലഭിക്കുന്ന കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ രജിസ്‌ട്രേഷന്‍ വേളയില്‍ പോര്‍ട്ടലില്‍നിന്ന് അറിയാന്‍ കഴിയും. ജനറല്‍, താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വാക്സിന്‍ നല്‍കും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസമായിരിക്കും വിതരണം. എല്ലാ സര്‍ക്കര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു സ്ഥാപനങ്ങളിലും വാക്‌സിന്‍ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പര്‍, ആധാര്‍ അല്ലെങ്കില്‍ മറ്റു അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്ത് അനുവദിക്കപ്പെടുന്ന കേന്ദ്രത്തില്‍ എത്തുന്നതാണ് അഭികാമ്യം. പ്രായമായവര്‍ക്കൊപ്പം ആവശ്യമെങ്കില്‍ ഒരാള്‍ മാത്രം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിശ്ച്ചയിച്ച മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമാകും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.