സംസ്ഥാനത്തെ ആശുപത്രികളിൽ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചു

സംസ്ഥാനത്തെ ആശുപത്രികളിൽ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെ ആരംഭിച്ചു. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സ്വകാര്യ ആശുപത്രികളിൽ സംശയിക്കപ്പെടുന്ന രോഗികളുണ്ടെങ്കിൽ അവരെ പരിശോധിക്കുന്നതിന് സംവിധാനം വേണമെന്ന് ചിലർ ആവശ്യപ്പെട്ടിട്ടുണ്ട് അക്കാര്യത്തിലും ആവശ്യമായ ക്രമീകരണം ഉണ്ടാക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനെല്ലാം ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം അനുസരിച്ചുള്ള പ്രവർത്തനത്തിന് ആശുപത്രി മേധാവികൾ തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സുരക്ഷ മുൻകരുതലുകളും സുരക്ഷ സാമഗ്രികളുമില്ല എന്ന പരാതി ഉയരുന്നുണ്ട്. ആവശ്യമുള്ള ആളുകൾക്ക് ചികിത്സ നൽകുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഇത്തരം കാര്യങ്ങളിൽ നല്ല സഹകരണം ഉണ്ടാകുന്നുണ്ടെന്നും അതിന് എതിരായ സമീപനം ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.