സേവന പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിക്കുവേണ്ടിയാണോ എന്ന സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി ചിറ്റിലപ്പള്ളി

കൊച്ചി: സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ് ജസ്‌ററിസിന് കത്തയച്ചു.

തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നു. പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു. കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്.

വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വിമര്‍ശിച്ചു.

ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചിരുന്നു. ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.