ഹൃദയാഘാതം വന്ന് വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: തന്റെ ചിത്രം പകര്‍ത്തുന്നതിനിടെ സെ്റ്റപ്പില്‍ നിന്നും കാല്‍തെന്നി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്കരികിലേക്ക് ഓടിയെത്തി അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അവസരോചിതമായ രാഹുലിന്റെ ഇടപെടലിനെ ഇരുകൈയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.

രാഹുലിന്റെ ഈ നടപടിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചു. എന്നാല്‍ ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ കൂടി ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങി.

മോദി വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മറ്റൊരാള്‍ ഹൃദയാഘാതം വന്ന് വീണിട്ടും മോദി പ്രസംഗം തുടരുന്നതാണ് വീഡിയോ. ഹന്‍സിബ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത്.

നിങ്ങള്‍ക്ക് സമീപനം നില്‍ക്കുന്ന ഒരാള്‍ ഹൃദയാഘാതം വന്ന് താഴെ വീണാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. നമ്മള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനായി എത്തും. എന്നാല്‍ മോദി ജീയോ- എന്ന് പറഞ്ഞായിരുന്നു ചിലര്‍ മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞാണ് പലരും ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭുവനേശ്വര്‍ ടൗണ്‍ഹാളില്‍ പ്രസംഗിക്കാന്‍ എത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ കാല്‍തെന്നി താഴെ വീണത്.

എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ പരുങ്ങിനിന്നപ്പോഴും സെക്കന്റുകള്‍ക്കുള്ളില്‍ രാഹുല്‍ സഹായത്തിനായി എത്തുകയും അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയുമായിരുന്നു.