മികച്ച നടന്‍ വിനായകനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടിലെത്തി നില്‍ക്കുന്നത് എട്ട് സിനിമകളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, രാജീവ് രവിയുടെ കമ്മട്ടിപ്പാടം, ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ ഗപ്പി , ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്, സലിംകുമാറിന്റെ കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്.

ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹന്‍ലാല്‍, കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍, മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള അവാര്‍ഡിന് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.

ജനപ്രിയ സിനിമാ വിഭാഗത്തില്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം, പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകളുടെ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്. എം.ജെ രാധാകൃഷ്ണന്‍, മധു നീലകണ്ഠന്‍, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരെ ഛായാഗ്രഹണ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്.