മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി കുടുംബം പോലെ; കൂടുതല്‍ ജനകീയമാക്കും:എം.വി ജയരാജന്‍ ചുമതലയേറ്റു

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍ ചുമതലയേറ്റു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലേയ്ക്ക് ജയരാജന്‍ എത്തുന്നത്.

    മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റ ശേഷം എം.വി ജയരാജന്‍ പ്രതികരിച്ചു.

    പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ഒന്‍പതു മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമര്‍ശനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയായത്.

    എം.ശിവശങ്കര്‍ ആണ് ഇതുവരെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. ഐടി സെക്രട്ടറി കൂടിയാണ് അദ്ദേഹം.