കട്ടക്കില്‍ കട്ടയ്ക്ക് ഇരുടീമും, അവസാനം ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം; പരമ്പര

കട്ടക്ക്: കട്ടക്കില്‍ റണ്‍ ഒഴുകിയ മത്സരത്തില്‍ 15 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 25ന് മൂന്ന് എന്ന തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ 381 എന്ന കൂറ്റന്‍ സ്കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത് നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗിന്റെയും നായക സ്ഥാനം ഒഴിഞ്ഞ എം.എസ് ധോണിയുടെയും സെഞ്ചുറികളാണ്. യുവരാജാണ് കളിയിലെ താരം.

127 പന്തില്‍ മൂന്ന് സിക്സും 21 ബൗണ്ടറികളുമടക്കം 150 റണ്‍സാണ് യുവരാജ് അടിച്ചുകൂട്ടിയത്. യുവരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ധോണി 122 പന്തില്‍ 134 റണ്‍സ് നേടി. ആറ് സിക്സും പത്ത് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. യുവിയും ധോണിയും ചേര്‍ന്നുള്ള 256 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന് നട്ടെല്ലായത്. പിന്നീടെത്തിയ ജാദവ് 22, പാണ്ട്യ 13, ജഡേജ 16 റണ്‍സും നേടി. ഒാപ്പണര്‍മാരായ രാഹുല്‍ 5 ധവാന്‍ 11 റണ്‍സിനും പുറത്തായി. നായകന്‍ കോഹ്ലി 8 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് തകര്‍ത്തടിച്ചെങ്കിലും ജയത്തിന് 15 റണ്‍സ് അകലെ മുട്ടു മടക്കേണ്ടി വന്നു. ഇംഗ്ലണ്ടിനായി നായകന്‍ മോര്‍ഗന്‍ സെഞ്ചുറി നേടി. 81 പന്തില്‍ 5 സിക്സും 6 ഫോറും ഉള്‍പ്പെടെ 102 റണ്‍സാണ് മോര്‍ഗന്‍ അഠിച്ചു കൂട്ടിയത്. റോയ്(82), റൂട്ട്(54), മൊയിന്‍ അലി(55), എന്നിവരും അര്‍ധസെഞ്ചുറി നേടി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 രണ്‍സ് നേടാനേ ഇംഗ്ലണ്ടിനായൊള്ളു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.