പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി

    കാണ്‍പൂര്‍ : പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ ബി.ജെ.പി പരിവര്‍ത്തന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

    ചര്‍ച്ചകളില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണ്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    മാറ്റങ്ങള്‍ക്കുള്ള ഒരു വലിയ അഭിവാഞ്ജ ഞാന്‍ കാണുന്നു. മാറ്റിത്തിന്റെ ചെറിയ കാറ്റല്ല പകരം മാറ്റത്തിന്റെ കൊടുങ്കാറ്റാണ് ആഞ്ഞടിക്കുന്നത്. രാജ്യത്തെ യുവജനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗതി കൈവരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ യുവത ഒന്നിക്കുകയാണെങ്കില്‍ ഇന്ത്യയുടെ പുരോഗതിയെ പിന്നെ ആര്‍ക്കും തടയിടാനാകില്ലെന്നും യുവതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും അത് ഇന്ത്യയെ ഉയരങ്ങളില്‍ എത്തിക്കുമെന്നും മോഡി വ്യക്തമാക്കി.

    അഴിമതി ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ രാജ്യത്തിന് ആദ്യമായി ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുകയാണ്. രാഷ്ട്രപതി അഭര്‍ത്ഥിച്ചിട്ടുപോലും പ്രതിപക്ഷം സഭാ സ്തംഭനവുമായി മുന്നോട്ടുപോയെന്നും മോഡി വിമര്‍ശിച്ചു. സ്വന്തം പാര്‍ട്ടിയുടെ പ്രശ്‌നങ്ങളും ആശങ്കകളുമായി നടക്കുകയാണ് മറ്റ രാഷ്ട്രീയ കക്ഷികള്‍. ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ അവര്‍ക്ക് സമയമില്ലെന്നും മോഡി കുറ്റപ്പെടുത്തി.